ന്യൂഡൽഹി: അഹ്മദാബാദ് വിമാന ദുരന്തം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അതിന്‍റെ നടുക്കത്തിൽ നിന്നും രാജ്യം മുക്തമായിട്ടില്ല.1.25 ലക്ഷം ലിറ്റർ ഇന്ധനവുമായി പറന്ന വിമാനം കത്തിയമർന്നടങ്ങാൻ എടുത്ത സമയം പോലും ദുരന്തത്തിന്‍റെ വ്യാപ്തി വിളിച്ചോതുന്താണ്. തിരിച്ചറിയാനാകാത്ത വിധം ഗുരുതരമായി പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ ഭൂരിഭാഗവും ലഭിച്ചത്. എന്നിട്ടും ഇവയെല്ലാം തിരിച്ചറിയുന്നതെങ്ങനെ എന്നാണ് പലരുടേയും സംശയം.ഇതിന് തൃപ്തികരമായി വശദീകരണം നൽകുകയാണ് ഈ രംഗത്തെ വിദഗ്ധർ. യാത്രാക്കാരുടെ ഫോട്ടോഗ്രാഫിക് ചാർട്ടിൽ നിന്നും കുറേയൊക്കെ വിവരങ്ങൾ മനസിലാക്കാം. എന്നാൽ സീറ്റുകൾ മാറിയിരിക്കുന്നതും...
ന്യൂഡൽഹി: അഹ്മദാബാദ് വിമാന ദുരന്തം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അതിന്‍റെ നടുക്കത്തിൽ നിന്നും രാജ്യം മുക്തമായിട്ടില്ല.1.25 ലക്ഷം ലിറ്റർ ഇന്ധനവുമായി പറന്ന വിമാനം കത്തിയമർന്നടങ്ങാൻ എടുത്ത സമയം പോലും ദുരന്തത്തിന്‍റെ വ്യാപ്തി വിളിച്ചോതുന്താണ്. തിരിച്ചറിയാനാകാത്ത വിധം ഗുരുതരമായി പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ ഭൂരിഭാഗവും ലഭിച്ചത്. എന്നിട്ടും ഇവയെല്ലാം തിരിച്ചറിയുന്നതെങ്ങനെ എന്നാണ് പലരുടേയും സംശയം.
ഇതിന് തൃപ്തികരമായി വശദീകരണം നൽകുകയാണ് ഈ രംഗത്തെ വിദഗ്ധർ. യാത്രാക്കാരുടെ ഫോട്ടോഗ്രാഫിക് ചാർട്ടിൽ നിന്നും കുറേയൊക്കെ വിവരങ്ങൾ മനസിലാക്കാം. എന്നാൽ സീറ്റുകൾ മാറിയിരിക്കുന്നതും മറ്റും സാധാരണമായതിനാൽ ഇതിനെ മാത്രം ആശ്രയിക്കാൻ സാധ്യമല്ല. ഇവിടെയാണ് മനുഷ്യന്‍റെ പല്ലുകളും എല്ലുകളും നിർണായക തെളിവായി മാറുന്നത്. കത്തിക്കരിഞ്ഞ മൃതദേഹങ്ങളിലെ പല്ലുകളും എല്ലുകളും നശിക്കാതെ ലഭിക്കുകയും ഇവയിൽ നിന്നും തെളിവുകൾ ലഭിക്കുകയും ചെയ്യാം. പല്ലുകളിലെ ക്ലിപ്പുകളോ ഫില്ലിങ്ങുകളോ ഒക്കെ ആളുകളെ തിരിച്ചറിയാൻ സഹായിക്കും.
എന്നാൽ ഇതൊന്നും തന്നെ100 ശതമാനം ഉറപ്പിക്കാൻ കഴിയാത്ത മാർഗങ്ങളായതിനാൽ തന്നെ ഡി.എൻ.എ സാമ്പിളിങ് തന്നെയാണ് ഫലപ്രദമായ മാർഗമായി സ്വീകരിക്കപ്പെടുന്നത്. ഏകദേശം 72 മണിക്കൂർ ടെസ്റ്റുകളുടെ ഫലം ലഭിക്കാനെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. എങ്ങിനെയാണ് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡി.എൻ.എ സഹായിക്കുന്നത്?
ഓരോ മനുഷ്യകോശത്തിലും കാണപ്പെടുന്ന ജനിതക കോഡ് ആണ് ഡി.എൻ.എ. ശരീരത്തിലെ ഏതെങ്കിലും കോശം, അസ്തി, പല്ല് എന്നിവയിൽ നിന്ന് ഡി.എൻ.എ വേർതിരിച്ചെടുക്കാൻ കഴിയും. ഫോറൻസിക് സംഘത്തിന്‍റെ നേതൃത്വത്തിൽ അപകടസ്ഥലത്ത് നിന്ന് മരിച്ചയാളുകളുടെ ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കും. വൻ സ്ഫോടനങ്ങളോ അല്ലെങ്കിൽ ഉയർന്ന താപമുള്ള സ്ഥലങ്ങളിലോ പോലും ഡി.എൻ.എ സാമ്പിളുകൾ ലഭിക്കും. തുടർന്ന്, മരിച്ചവരുടെ അടുത്ത ബന്ധുക്കൾ നൽകുന്ന റെഫറൻസ് ഡി.എൻ.എയുമായി താരതമ്യം ചെയ്യും. ഡി.എൻ.എ പ്രൊഫൈലിങ് എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.
വിമാന ദുരന്തങ്ങളിലെല്ലാം മുഴുവൻ മൃതദേഹവും ലഭിക്കാൻ സാധ്യത വളരെ കുറവാണ്. ഇത്തരം സന്ദർഭങ്ങളിൽ ലഭിച്ച ശരീര ഭാഗം മരണ സർട്ടിഫിക്കറ്റിനോടൊപ്പം കൈമാറുകയാണ് ചെയ്യുക.