Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കമ്യൂണിസ്റ്റ്...

‘കമ്യൂണിസ്റ്റ് പ്രവർത്തനം എന്നാൽ പടവെട്ടൽ കൂടിയാണ്, ഇതിനിടയിൽ ഇടറി വീണവർ എത്രയെത്ര...’; രാജിക്ക് പിന്നാലെ എഫ്.ബി. പോസ്റ്റുമായി പെരിയ കേസ് പ്രതി കെ. മണികണ്ഠൻ

text_fields
bookmark_border
K. Manikandan, Periya Twin Murder Case
cancel

കാഞ്ഞങ്ങാട് (കാസർകോട്): കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയും സി.പി.എം ഉദുമ മുൻ ഏരിയ സെക്രട്ടറിയുമായ കെ. മണികണ്ഠൻ. കള്ളക്കേസിന് ശേഷമാണ് വൻ ഭൂരിപക്ഷത്തിൽ ബ്ലോക്ക് പഞ്ചായത്തിലേക്ക് ജനങ്ങൾ തെരഞ്ഞെടുത്തതെന്ന് മണികണ്ഠൻ എഫ്.ബി. പോസ്റ്റിൽ വ്യക്തമാക്കി.

ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും കാത്തു സൂക്ഷിച്ചു. കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയും ലഭിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പൊതുപ്രവർത്തനമെന്നാൽ, മനുഷ്യൻ മനുഷ്യന്‍റെ വാക്കുകൾ സംഗീതം പോൽ ആസ്വദിക്കുന്ന നാളിനായുള്ള പടവെട്ടൽ കൂടിയാണെന്നും ഇതിനിടയിൽ ഇടറി വീണവർ നിരവധിയാണെന്നും കെ. മണികണ്ഠന്‍ പറയുന്നു.

കെ. മണികണ്ഠന്‍റെ എഫ്.ബി പോസ്റ്റ്

കമ്യൂണിസ്റ്റ് പൊതുപ്രവർത്തന ജീവിതമെന്നാൽ കാറ്റും കോളുമുള്ള കടലിൽ തോണിയിറക്കലാണ്.

ഉയർന്ന തിരമാലകളെ വകയുമ്പോൾ അത് കപ്പൽച്ചേതത്തെ ഓർമിപ്പിക്കും. ശാന്തമായ സുന്ദര തീരങ്ങളെ തഴുകുമ്പോൾ അത് അത്രയും മനോഹരമെന്ന് തോന്നിപ്പിക്കും!

കമ്യൂണിസ്റ്റ് പൊതുപ്രവർത്തനമെന്നാൽ പവിഴം തേടിയുള്ള തോണിയാത്ര തന്നെയാണ്. ആ പവിഴങ്ങൾ ജനപഥങ്ങളുടെ ചരിത്രത്തിൽ മുത്തുകളായും തിളങ്ങുന്ന അഭിമാന സ്തംഭങ്ങളായും പിന്നെയും പിന്നെയും പ്രഭ ചൊരിയും.

കമ്യൂണിസ്റ്റ് പൊതുപ്രവർത്തനമെന്നാൽ, മനുഷ്യൻ മനുഷ്യൻ്റെ വാക്കുകൾ സംഗീതം പോൽ ആസ്വദിക്കുന്ന നാളിനായി പടവെട്ടൽ കൂടിയാണ്!

ഇതിനിടയിൽ ഇടറി വീണവർ എത്രയെത്ര !!

പൊതു ജീവിതത്തിൽ, മറ്റൊരു മാറ്റത്തിന് സമയമായിരിക്കുന്നു.

പാർടി എന്നെ ഏൽപ്പിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്ന ഉത്തരവാദിത്തം അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായി തൽ സ്ഥാനത്തു നിന്നും ഞാൻ രാജിവെച്ചിരിക്കുകയാണ്.

അഞ്ച് വർഷത്തേക്കുള്ള കാലാവധി കഴിയാൻ ഇനി ഏതാനും മാസങ്ങൾ മാത്രം ബാക്കിയുള്ള സമയത്ത്, ഇങ്ങനൊരു മാറ്റം എന്തിനെന്ന് പാർടിയെ സ്നേഹിക്കുന്നവരും, എന്‍റെ പൊതുപ്രവർത്തനത്തെ മാനിക്കുന്നവരും തീർച്ചയായും ഉന്നയിക്കും.

അവർക്ക് വേണ്ടിയാണ് ഈ കുറിപ്പ്🥰

സ്നേഹിതരേ...,

പെരിയ സംഭവത്തിൻ്റെ പേരിൽ സിപിഐ എം നേതാക്കളെ കള്ളക്കേസ്സിൽ പെടുത്തിയതിൻ്റെ ഭാഗമായി സിബിഐ കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി റദ്ദാക്കുകയും നേതാക്കൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നല്ലോ...

സംഭവത്തിൽ രാഷ്ട്രീയമായി പ്രതി ചേർക്കപ്പെട്ടവരിൽ ഏക ജനപ്രതിനിധി ഞാൻ മാത്രമാണ്.

കേസ്സ് തന്നെ പൂർണ്ണമായും റദ്ദാക്കണമെന്ന അപ്പീൽഹരജി മേൽകോടതിയുടെ പരിഗണനയിലാണ് എന്നതിനാൽ, അതേ പറ്റി കൂടുതൽ പ്രതികരിക്കുന്നില്ല.

നീതി സമയത്ത് പ്രവർത്തിച്ചില്ലെങ്കിൽ, ഒരർഥത്തിൽ അവിടെ അനീതിയാകും തുടരുക, എന്ന അംബേദ്കറുടെ പ്രസ്താവനയാണ് ഓർമ വരുന്നത്.

കൃത്രിമമായി കെട്ടിപ്പൊക്കിയ കള്ളക്കേസിൽ നിന്നും പൂർണ്ണ മോചിതരായി വരുമെന്ന ഉറച്ച വിശ്വാസം ഞങ്ങൾക്കുണ്ട്.

അപ്പീൽ നൽകിയിട്ടുണ്ടെന്ന വാദം നിരത്തി സാങ്കേതികമായി, പദവിയിൽ തുടരാൻ എനിക്ക് ഇപ്പോഴും ബുദ്ധിമുട്ടില്ല.!

നേരത്തേ രാജിവെക്കണമെന്ന് ആലോചിച്ചതായിരുന്നു. പക്ഷെ അതിൻ്റെ പേരിൽ ഒരു ഉപതെരെഞ്ഞെടുപ്പ് കൂടി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച് ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല എന്ന ബോധ്യത്താലാണ് ഇതുവരെ പദവിയിൽ തുടർന്നു പോയത്.

ഇനിയൊരു ഇടക്കാല തെരെഞ്ഞെടുപ്പിൻ്റെ സാധ്യതയും ഇല്ല.

ഇത്തരം ധാർമികതയുടേയും മാനുഷികതയുടേയും അളവുകോൽ കമ്യൂണിസ്റ്റ് പൊതുപ്രവർത്തകർക്ക് മാത്രം ഉള്ളതാണ്. വലതുപക്ഷ നുണ പ്രചാരകർക്ക് അത് ഒരിക്കലും കാണാൻ കഴിയില്ല എന്നതും നമുക്കറിയാം!

വലതുപക്ഷ നേതാക്കൾ ക്രിമിനൽ കേസിൽ പ്രതിയായാൽ പോലും കേന്ദ്രമന്ത്രിയാകാം!

അവർക്ക് സ്ത്രീ പീഡന കേസിൽ പ്രതിയായാൽ പോലും എംഎൽഎ സ്ഥാനത്ത് തുടരാം!

കമ്യൂണിസ്റ്റ് പൊതുപ്രവർത്തകർ അങ്ങനെയല്ലല്ലോ.

ഞങ്ങളുടെ രാഷ്ട്രീയവും വ്യക്തിപരവുമായ ബോധ്യങ്ങളാണവ.

പ്രിയരെ,

ഒട്ടും തല കുനിക്കാതെ,

ഒട്ടും മറയില്ലാതെ,

ഒട്ടും ചാഞ്ചല്യമില്ലാതെ,

പാർട്ടിക്കായി...

എന്നെ സ്നേഹിക്കുന്നവർക്കായി....

ജനങ്ങൾക്കായി...

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പദവി ഒഴിഞ്ഞിരിക്കുകയാണ്.

നിയമത്തേയും നീതി നിർവ്വഹണത്തേയും മാനിക്കുന്ന ഒരാളെന്ന നിലയിലാണ്, കുടിലതയ്ക്കും കാട്ടുനീതിക്കുമെതിരായി ധാർമ്മികതയുടെ നേരുയർത്തിപ്പിടിക്കുന്നത്.

ഞങ്ങളുടെ മേൽ കെട്ടിച്ചമച്ച ഈ കള്ളക്കേസ്സിന് ശേഷമാണ് എന്നെ വൻ ഭൂരിപക്ഷത്തിൽ ബ്ലോക്കു പഞ്ചായത്തിലേക്ക് ജനങ്ങൾ തെരെഞ്ഞെടുത്തത്.

അവരുടെ വിശ്വാസവും പ്രതീക്ഷയും കാത്തു സൂക്ഷിച്ചു തന്നെയാണ്

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിനെ കേരളത്തിലെ മികച്ച ബ്ലോക്ക് പഞ്ചായത്തുകളിലൊന്നാക്കി മാറ്റാൻ കഴിഞ്ഞത്. കക്ഷിരാഷ്ട്രീയത്തിനതീതമായി എൻ്റെ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയും ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ പൊതു പ്രവർത്തന ജീവിതത്തിലെ ഒരധ്യായം കഴിഞ്ഞുവെന്നേയുള്ളൂ....

കാറ്റും കോളും നിറഞ്ഞ കടലിൽ നാവികൻ, തോണി ഉലയാതിരിക്കാൻ, ചിലപോഴെല്ലാം പായ് വഞ്ചികളുടെ ദിക്കുകൾ മാറ്റാറുണ്ടല്ലോ!

സുഗമ സഞ്ചാരത്തിനാണത്.

വൻ തിരമാലകൾ സ്വയം തല്ലി വീഴുന്നത് വരേക്കും മാത്രമാണത്!

വേട്ടയാടലുകളും പീഡനങ്ങളും അവഗണനയും അടിച്ചമർത്തലുകളും നേരിട്ടപ്പോഴെല്ലാം പതറാതെ മുന്നോട്

യാത്ര തുടരും....... എല്ലാവരോടും നിറഞ്ഞ സ്നേഹം മാത്രം💞

കോടതി ശിക്ഷ വിധിച്ച ക്രിമിനൽ കേസ് പ്രതിക്ക് ജനപ്രതിനിധിയാകാനുള്ള യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് അഡ്വ. എം.കെ. ബാബുരാജ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചതിന് പിന്നാലെയാണ് കെ. മണികണ്ഠൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചത്.

കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ 14-ാം പ്രതിയായ മണികണ്ഠന് അഞ്ച് വർഷം തടവുശിക്ഷയാണ് സി.ബി.ഐ കോടതി വിധിച്ചത്. തനിക്കെതിരായ കുറ്റം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മണികണ്ഠൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈകോടതിയിൽ അപ്പീൽ നൽകാനായിരുന്നു നിർദേശം.

കോടതി ശിക്ഷ വിധിച്ചെങ്കിലും ജാമ്യം ലഭിച്ചതിനാൽ മണികണ്ഠൻ ജയിലിൽ പോയിരുന്നില്ല. സി.പി.എം ഉദുമ മുൻ ഏരിയ സെക്രട്ടറിയാണ് കെ. മണികണ്ഠൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebook postsarath lalCPMPeriya Twin Murder CaseKripesh
News Summary - Periya case accused and CPM Leader K. Manikandan with FB post
Next Story
OSZAR »