പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം യു.ഡി.എഫ് കരിദിനമായി ആചരിക്കും-അടൂര്‍ പ്രകാശ്
text_fieldsതിരുവനന്തപുരം :പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനമായ മെയ് 20 യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കരിദിനമായി ആചരിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അഡ്വ.അടൂര്‍ പ്രകാശ് എം.പി. ലഹരി വലയില്‍പ്പെട്ട് ജീവിതം ഹോമിക്കുന്ന മകനെ ഭയന്നുകഴിയുന്ന അമ്മമാരുടെ നാടായി കേരളത്തെ മാറ്റി എന്നതു മാത്രമാണ് പിണറായി വിജയന്റെ ഒന്‍പത് വര്‍ഷത്തെ ഭരണ നേട്ടമെന്ന് കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കേരളത്തല്‍ എവിടെയുംലഹരിയും സുലഭമാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഏതു കൊലപാതകം എടുത്താലും അതില്‍ ലഹരിയുടെ പങ്ക് കാണാന്‍ സാധിക്കും. നിയമസഭയില്‍ ഈ വിഷയം ചൂണ്ടിക്കാട്ടിയപ്പോഴും കേസെടുത്തതിന്റെ കണക്കാണ് സര്‍ക്കാര്‍ പറഞ്ഞത്. വലിക്കുന്ന ആളുകള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എവിടെ നിന്നാണ് ലഹരി മരുന്ന് എത്തുന്നത് എന്നത് കണ്ടെത്തണം. ലഹരി മാഫിയകള്‍ക്കുള്ള രാഷ്ട്രീയരക്ഷകര്‍തൃത്വവും സി.പി.എം അവസാനിപ്പിക്കണം.
ജനവിരുദ്ധ നിലപാടുകളും അഴിമതിയുമാണ് നാലാം വര്‍ഷത്തില്‍ എത്തി നില്‍ക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര. ഈ സര്‍ക്കാരിന്റെ അഴിമതിയും പിടിപ്പുകേടും പിന്‍വാതില്‍ നിയമനങ്ങളും കേരളത്തെ സമാനതകളില്ലാത്ത കടക്കെണിയിലേക്ക് തള്ളിവിട്ടത്. എല്ലായിടത്തും അഴിമതിയും ധൂര്‍ത്തുമാണ്.
വിഴിഞ്ഞവും മെട്രോയും ഉള്‍പ്പെടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയത് അല്ലാതെ എന്ത് വികസന പ്രവര്‍ത്തനങ്ങളാണ് ഒന്‍പതു വര്‍ഷത്തിനിടെ ഈ സര്‍ക്കാര്‍ നടപ്പാക്കിയത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പ്രതിസന്ധിയിലാക്കിയ ഈ സര്‍ക്കാരാണ് ഖജനാവില്‍ നിന്നും പൊതുപണമെടുത്ത് വര്‍ഷികം ആഘോഷിക്കുന്നത്. അതിനുള്ള ഒരു അവകാശവും ഇവര്‍ക്കില്ല.ട
ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. അടിസ്ഥാന വര്‍ഗങ്ങളെ പൂര്‍ണമായും അവഗണിച്ചു. ആരോഗ്യ കാര്‍ഷിക വിദ്യാഭ്യാസ രംഗങ്ങള്‍ അനിശ്ചിതത്വത്തിലായി. മലയോര ജനത വന്യജീവി ആക്രമണത്തില്‍ കഷ്ടപ്പെടുമ്പോള്‍ ഈ സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല. തീരപ്രദേശവും വറുതിയിലും പട്ടിണിയിലുമാണ്. ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ ക്ഷേമ- വികസന പദ്ധതികള്‍ പൂര്‍ണമായും നിര്‍ത്തിവെക്കുന്ന സ്ഥിതിയിലേക്ക് കേരളം കൂപ്പു കുത്തി.
സംഘ്പരിവാര്‍ നേതാക്കളെയും നാണിപ്പിക്കുന്ന രീതിയിലുള്ള ഗാന്ധി നിന്ദയാണ് കണ്ണൂരിലെ സി.പി.എം നേതാക്കള്‍ നടത്തുന്നത്. മലപ്പട്ടം അടുവാപുറത്ത് ഗാന്ധി സ്തൂപം നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നാണ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി ഗോപിനാഥിന്റെ ഭീഷണി. ഗാന്ധി നിന്ദ നടത്തുകയും പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്ത ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയാറാകണം.
2024 വര്‍ഷം നായ കടിയേറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയവര്‍ 3,16,793 പേരാണെന്നും എം.ബി രാജേഷ് നിയമസഭയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രം ചികില്‍സ തേടിയവരുടെ കണക്കാണിത്. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയവരുടെ എണ്ണം കൂടി പുറത്ത് വന്നാല്‍ നായ കടിയേറ്റ് ചികില്‍സ തേടിയവരുടെ എണ്ണം ഇരട്ടിയിലധികമായി ഉയരും.
ആശുപത്രികളില്‍ മരുന്നുകളില്ല. കാരുണ്യ പദ്ധതി പൂര്‍ണമായും മുടങ്ങി. റബറിന് 250 രൂപ തറവിലയാക്കുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞവര്‍ ആ വാഗ്ദാനം നടപ്പാക്കിയില്ല. എല്ലാ കാര്‍ഷിക ഉല്‍പന്നങ്ങളുടെയും വില ഇടിഞ്ഞു. നാളികേര സംഭരണം നടക്കുന്നില്ല. നെല്ലു സംഭരണം പൂര്‍ണമായും പാളിപ്പോയി. മില്ലുടമകളുമായി ചേര്‍ന്ന് കര്‍ഷകരെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. വന്യജീവി ആക്രമണത്തിലും ഒരു നടപടിയുമില്ല. സര്‍ക്കാര്‍ ഇല്ലായ്മയാണ് കേരളം അനുഭവിക്കുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.